കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അതിനിടെ ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂൾബാർ മാനേജരും കാസർകോട് പടന്ന സ്വദേശിയുമായ ടി അഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചെറുവത്തൂർ ഐഡിയൽ ഫുഡ്‌പോയിന്റ് മാനേജിംഗ് പാർട്ണറും മംഗളൂരു സ്വദേശിയുമായ അനക്‌സ്, ഷവർമ്മയുണ്ടാക്കിയ നേപ്പാൾ സ്വദേശി റായ് എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ചെറുവത്തൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഐഡിയൽ ഫുഡ്‌പോയിന്റിൽ നിന്നും ഷവർമ കഴിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി ദേവനന്ദ മരിക്കുന്നത്. ഷവർമ്മ കഴിച്ച മറ്റ് 17 വിദ്യാർത്ഥികളെ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഹോട്ടലിൽ നിന്നും ഷവർമ്മ കഴിക്കുന്നത്. ഞായറാഴ്ച രാവിലെയോടെ ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. കാസർകോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Comments