പാലക്കാട് : ആർ.എസ്.എസ് മുൻ പ്രചാരകൻ ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി. വല്ലപ്പുഴ ചെറുകോടിലെ താറാവ് വളർത്തൽ കേന്ദ്രത്തിനോട് ചേർന്ന മാലിന്യ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നമ്പർ പ്ലേറ്റുകൾ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടെത്തിയത്.
പട്ടാമ്പി സ്വദേശികളായ അബ്ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരെ പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയത്. 5 നമ്പർ പ്ലേറ്റുകളാണ് പോലീസ് കണ്ടെത്തിയത് ഇതിൽ ഒന്ന് വ്യാജമാണെന്നാണ് സൂചന. പട്ടാമ്പി ഓങ്ങല്ലൂരിലെ വാഹനങ്ങൾ പൊളിക്കുന്ന കേന്ദ്രത്തിലും പ്രതികളെ എത്തിച്ചു. കൊലപാതക ശേഷം രണ്ടു ബൈക്കുകൾ ഓങ്ങല്ലൂരിൽ എത്തിച്ചാണ് പൊളിച്ചത്. ഇതിന്റെ ഇരുമ്പ് അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം ശേഖരിച്ചു. ഡിവൈഎസ്പി അനിൽകുമാറിനെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം നശിപ്പിക്കുന്നതിന് സഹായം ചെയ്തവരാണ് അബ്ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവർ കൂടാതെ ഗൂഢാലോചനയിലും ഇവർ പങ്കാളികളാണ്. കൊലപാതകത്തിന് ഉപയോഗിച്ച വെളുത്ത ആക്ടീവ സ്‌കൂട്ടർ നേരത്തെ കേരളശ്ശേരി തടുക്കുശ്ശേരിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇനി പ്രതികൾക്ക് ആയുധം കൈമാറിയ ചുവന്ന കളർ സ്വിഫ്റ്റ് കാർ കൂടി കണ്ടെത്താനുണ്ട്.
Comments