അഹമ്മദാബാദ്: ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അധികൃത ആയുധ നിർമ്മാണ റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ച 24 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രാദേശികമായി നിർമ്മിച്ച 54ഓളം തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
ദേവേന്ദ്ര ബോറിയ, ചമ്പ്രാജ് ഖച്ചാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവർ നിർമ്മിച്ച നൂറോളം തോക്കുകൾ വിറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിലെ ഗീതാമന്ദിർ മേഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹർഷ് ഉപാധ്യായ പറഞ്ഞു.
അറസ്റ്റിലായ സമയത്തും ഇവരുടെ കൈവശം നാല് തോക്കുകൾ ഉണ്ടായിരുന്നു. വഡോദരയിലെ ഒരാൾക്ക് തോക്കുകൾ കൈമാറാൻ പോകുന്നതിനിടെയാണ് ഇവർ അറസ്റ്റിലായതെന്നും ഹർഷ് ഉപാധ്യായ പറഞ്ഞു. 40,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഹർഷ് ഉപാധ്യായ പറഞ്ഞു.
Comments