ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശ്രീ ജഗന്നാഥ പൈതൃക ഇടനാഴിയ്‌ക്കെതിരെ ശ്രീ മന്ദിര സുരക്ഷാ അഭിയാൻ. പദ്ധതി നിർത്തിവയ്‌ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ അഭിയാൻ പ്രവർത്തകർ കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കൃഷ്ണ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി ക്ഷേത്ര സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്നും, അതിനാൽ പദ്ധതി പൂർത്തിയാക്കാൻ അനുവദിക്കരുതെന്നുമാണ് സുരക്ഷാ അഭിയാന്റെ ആവശ്യം.
2019 ആഗസ്റ്റ് മുതലാണ് സംസ്ഥാന സർക്കാർ പൈതൃക ഇടനാഴിയുടെ നിർമ്മാണം ആരംഭിച്ചത്. പുരി ജഗന്നാഥ ക്ഷേത്രത്തെ ലോകത്തെ ഏറ്റവും വലിയ പൈതൃക കേന്ദ്രമാക്കി മാറ്റുക ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഈ പദ്ധതി പൂർത്തിയായാൽ അത് ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാകുമെന്ന് സുരക്ഷാ അഭിയാൻ വക്താവ് അനിൽ ദിർ പറഞ്ഞു. പല ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണം. വിദഗ്ധ സമിതിയെ എത്തിച്ച് ഇവിടെ പഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒഡീഷ സർക്കാർ ജഗന്നാഥ ക്ഷേത്രത്തിൽ പൈതൃക ഇടനാഴിയുടെ നിർമ്മാണം ആരംഭിച്ചത്. 3200 കോടി രൂപ ചിലവിട്ടാണ് സർക്കാർ ഇടനാഴി നിർമ്മിക്കുന്നത്.
Comments