കൊച്ചി: വാഗമൺ ഓഫ് റോഡ് റേസിൽ നടൻ ജോജു ജോർജ്ജിനെതിരെ കേസെടുത്തു. ജോജു, സ്ഥലമുടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജോജു അടക്കമുള്ളവർ മോട്ടോർവാഹന വകുപ്പിന് മുന്നിൽ ഹാജരാകണം. വാഹനത്തിന്റെ രേഖകളും ലൈസൻസും സഹിതം ആർടിഒയ്‌ക്ക് മുന്നിൽ ഒരാഴ്‌ച്ചയ്‌ക്കകം ഹാജരാകണമെന്നാണ് ജോജുവിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമെ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ അനുവാദമുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം റൈഡ് സംഘടിപ്പിച്ചത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തിൽ ജോജു പങ്കെടുക്കുന്നത്. സംഭവത്തിൽ കെഎസ്‌യുവും പരാതിയുമായി എത്തിയിരുന്നു.
ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് സംഘടിപ്പിച്ചതെന്നും റൈഡിൽ പങ്കെടുത്ത ജോജുവിനെതിരെ കേസെടുക്കണമെന്നുമാണ് കെഎസ് യു പരാതിയിൽ ആവശ്യപ്പെട്ടത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Comments