കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ. കെ.വി തോമസ് ഞങ്ങളുടെ മനസ്സിലും പാർട്ടിയിലും ഇപ്പോഴില്ല. തോമസിനെതിരെ നടപടി വേണം എന്നായിരുന്നു എഐസിസിയോട് ആവശ്യപ്പെട്ടതെന്നും കെ. സുധാകരൻ പറഞ്ഞു.
എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുന്നത്ത് തോമസിന്റെ ഇഷ്ടമാണ്. ഇക്കാര്യം എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യും. പുറത്താക്കാൻ മാത്രം പ്രാധാന്യം തോമസിനില്ല. തൃക്കാക്കരയിൽ ശക്തമായ പ്രചാരണം നടത്തും. ഒരു എതിർ ശബ്ദവും തൃക്കാക്കരയിൽ ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.
പാർട്ടി പരമാധികാരവും, പദവികളും കെ.വി തോമസിന് നൽകിയിട്ടുണ്ടെന്നും തലമുറമാറ്റം മനസിലാകാത്ത ആളാണ് തോമസെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഉമാ തോമസിന്റെ വിവേകം എങ്കിലും തോമസ് കാണിക്കണം. സ്ഥാനമാനങ്ങൾ തേടി നടക്കുകയാണ്. തോമസിന്റെ ജൽപ്പനങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
തോമസിന്റെ വെല്ലുവിളി കാര്യമാക്കുന്നില്ല. ഉത്തരമർഹിക്കാത്ത ചോദ്യങ്ങൾക്ക് പിന്നാലെ പോകേണ്ട കാര്യമില്ല. തോമസിനെതിരെ നടപടിയെടുക്കാൻ ഭയമില്ലെന്നും പക്ഷെ കെവി തോമസ് പ്രതികരണം അർഹിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Comments