പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ കൊലക്കേസിൽ ആയുധങ്ങൾ കൊണ്ടുപോയ കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ നാസർ ആണ് അറസ്റ്റിലായത്. കാർ ഇന്ന് രാവിലെ പട്ടാമ്പിയിൽ നിന്നും കണ്ടെത്തിയിരുന്നു. നാസറിന് കൊലപാതകത്തെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 23ആയി.
മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ചുവന്ന കളർ സ്വിഫ്റ്റ് കാറാണ് രാവിലെ പിടികൂടിയത്. പിന്നാലെ നാസറിനായി തിരച്ചിൽ ശക്തമാക്കിയിരുന്നു. കാറിന്റെ ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലൂടെ ആയുധങ്ങളുമായി എത്തിയ ഈ കാർ കടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലയാളി സംഘം സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലായി ഈ കാർ കടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കൊലയാളി സംഘത്തിന് ആയുധങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ കാർ പോയിരുന്നത്. അഞ്ച് വാളുകളാണ് കൊലയാളി സംഘം ഈ കാറിൽ നിന്ന് എടുത്തിരുന്നത്. അതിൽ കൂടുതൽ ആയുധങ്ങൾ കാറിൽ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. കാറിനകത്ത് നാല് പേർ ഉണ്ടായിരുന്നു. മേലാമുറിയിൽ എത്തുന്നതിന് മുൻപ് മറ്റൊരിടത്ത് നിർത്തി പ്രതികൾക്ക് ആയുധം കൈമാറുകയായിരുന്നു.
Comments