ബെയ്ജിംഗ്: 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനാപകടം ബോധപൂർവ്വമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ പടിഞ്ഞാറൻ മേഖലയായ കുൺമിംഗിൽ നിന്ന് ഗുവാങ്‌സോയിലേക്ക് പുറപ്പെട്ട എം.യു 5735 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തിൽ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വിമാനത്തിനുള്ളിലെ ക്രൂവിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിമാനത്തിലെ കോക്ക്പിറ്റിലുള്ള നിയന്ത്രണങ്ങൾ ആഴത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിലേക്കോ അല്ലെങ്കിൽ പെട്ടന്നുള്ള പതനത്തിലേക്കോ നയിച്ചേക്കാം എന്നാണ് ബ്ലാക്ക് ബോക്‌സിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഈ വീഴ്‌ച്ചയിൽ ആകാശത്ത് വെച്ച് വിമാനം രണ്ട് കഷ്ണങ്ങളായി തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറയുന്നു.
വിമാനത്തിലുണ്ടായിരുന്ന മറ്റൊരാൾ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറി മനഃപൂർവം തകരാർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതിനാൽ തള്ളിക്കളയാനാകില്ലെന്നും അമേരിക്കയിലെ വിദഗ്ധർ പറയുന്നു. 28 വർഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു മാർച്ചിൽ നടന്നത്.
ചൈനയിലെ ഗുവാങ്സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നു വീണത്. 3.5ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടമുണ്ടായത്. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ഒൻപത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Comments