പാലക്കാട് : മുട്ടികുളങ്ങര ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വയലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമ അറസ്റ്റിൽ. പന്നിയെ വീഴ്‌ത്താൻ വേണ്ടി കെണിവെച്ച വാർക്കാട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. സുരേഷിനെതിരെ ബോധപൂർവ്വമായ നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി വൈദ്യുതി കണക്ഷൻ എടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടിൽ മാരിമുത്തുവിന്റെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.
കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടച്ചതിന് വനംവകുപ്പ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി. സുരേഷ് തന്റെ വീടിന്റെ മതിലിന് സമീപം കാട്ടുപന്നിക്കായി സ്ഥാപിച്ച കെണിയിൽ പോലീസുകാർ രാത്രി കുടുങ്ങുകയായിരുന്നു. രാത്രി 10 മണിയോടെ കെണിയിൽ വൈദ്യുതി കണക്ഷൻ നൽകിയ ശേഷം ഇയാൾ ഉറങ്ങാൻ പോയി. ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മൃതദേഹം തോളിൽ ചുമന്നും കൈ വണ്ടിയിലാക്കിയും പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് ഇയാൾ വലിച്ചെറിഞ്ഞെന്നും പാലക്കാട് എസ്പി ആർ വിശ്വനാഥ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇയാൾക്കൊപ്പം മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Comments