ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിൽ, പേരറിവാളന്റെ മോചനം ദുഃഖിപ്പിക്കുന്നതാണെന്ന് തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ് അഴഗിരി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എ.ജി പേരറിവാളന്റെ മോചനം ആഘോഷിക്കുന്നത് പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേരറിവാളന്റെ മോചനം ആഘോഷിക്കുന്നവർക്ക് അറിവ് ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും രാജീവ് ഗാന്ധിയുടെ മരണത്തിൽ നീതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് തീവ്രവാദികളാലാണ്. ഭീകരരെയും ഭീകരതയെയും അംഗീകരിക്കാനാകില്ല. ഒരു വ്യക്തിക്ക് ഏത് മതവും സ്വീകരിക്കാം. എന്നാൽ സർക്കാരിന് മതമുണ്ടാകരുതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ എ.ജി പേരറിവാളന് ബുധനാഴ്ചയാണ് സുപ്രീം കോടതി മോചനം അനുവദിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. 31 വർഷമായി തടവിൽ കഴിഞ്ഞിരുന്ന പേരറിവാളന് സുപ്രീം കോടതി മോചനം അനുവദിച്ചതോടെ ഡിഎംകെ നേതാക്കൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെയുമായി കോൺഗ്രസ് സഖ്യം തുടരുന്ന സാഹചര്യത്തിൽ പേരറിവാളന്റെ മോചനം ആഘോഷമാക്കിയത് നിരവധി കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി.
രാജീവ് ഗാന്ധി വധത്തിൽ ഗൂഢാലോചനയുടെ സൂത്രധാരനായ ശിവരശന് ബാറ്ററി സെൽ വാങ്ങിനൽകിയത് പേരറിവാളനായിരുന്നു. ഈ ബാറ്ററിയാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചത്. ഇത് പേരറിവാളന്റെ അറസ്റ്റിന് ഇടയാക്കി. അന്ന് 19 വയസായിരുന്നു പേരറിവാളന്. തുടർന്ന് കോടതി വധശിക്ഷ വിധിച്ചു. 23 വർഷത്തിന് ശേഷം 2014 ഫെബ്രുവരി 18-ന് വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 31 വർഷത്തെ ജയിൽവാസത്തിനിടെ എട്ട് തവണ പേരറിവാളന് പരോളും ലഭിച്ചിരുന്നു.
Comments