മുംബൈ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. പൂനെയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. എത്രയും വേഗം തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണം. ഔറംഗബാദിന്റെ പേര് സംബാജിനഗർ എന്നാക്കി മാറ്റണമെന്നും രാജ് താക്കറെ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാരിന്റെ പിടിപ്പുകേടുകൾക്കെതിരെയും രാജ് താക്കറെ രൂക്ഷ വിമർശനമുന്നിച്ചു. ഔറംഗബാദിലെ ലോക്‌സഭ സീറ്റിൽ എഐഎംഐഎം സ്ഥാനാർത്ഥിയെ വിജയിക്കാൻ അനുവദിച്ചത് മഹാരാഷ്‌ട്ര വികാസ് അഘാഡി സഖ്യമാണ്. ശിവസേന സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി എഐഎംഐഎം സ്ഥാനാർത്ഥിയായ ഇംതിയാസ് ജലീൽ ഔറംഗബാദിൽ വിജയിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ് താക്കറെ പറഞ്ഞു. എഐഎംഐഎം പാർട്ടിയുടെ ശിഖിരങ്ങൾ വളരാൻ അനുവദിച്ചതിലുള്ള പൂർണ ഉത്തരവാദിത്വം ശിവസേന ഉൾപ്പെടെയുള്ള മഹാരാഷ്‌ട്ര സർക്കാർ സഖ്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അയോദ്ധ്യാ സന്ദർശനം നീട്ടിവെച്ചതിന് കാരണം തനിക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങൾ വന്നുചേർന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാൻ പലരും ശ്രമിക്കുന്നത് വെറുതെയാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments