കൊച്ചി: നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നിർമാതാവ് വിജയ് ബാബു ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി. പരാതിക്കാരി അയച്ച ചിത്രങ്ങളും സന്ദേശങ്ങളും എല്ലാം ഉൾപ്പെടെയാണ് ഹൈക്കോടതിക്ക് കൈമാറിയത്.
2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. മദ്യം നൽകി ബോധം കെടുത്തി ഉപദ്രവിച്ചിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും നടൻ ഹർജിയിൽ വ്യക്തമാക്കുന്നു.
സിനിമയിൽ അവസരത്തിന് വേണ്ടി തന്നെ നിരന്തരം വിളിച്ചിരുന്നു. പലവട്ടമായി തന്റെ പക്കൽ നിന്നും നടി പണം വാങ്ങിയെന്നും വിജയ് ബാബു ആരോപിച്ചു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മറ്റൊരു നടിയെ സിനിമയിൽ അഭിനയിപ്പിക്കാനുള്ള തീരുമാനമാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചതെന്നും വിജയ് ബാബു പറയുന്നു.
വിഷുവിന് കണി കാണണമെന്ന ആവശ്യവുമായി തന്നെ കാണാൻ നടി ഫ്‌ളാറ്റിൽ വന്നിരുന്നു. അന്ന് തന്റെ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ വിജയ് ബാബു പറഞ്ഞു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് തെളിവുകൾ ഉൾപ്പെടെയുള്ള ഹർജി വിജയ് ബാബു കോടതിയിൽ സമർപ്പിച്ചത്.
Comments