ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗത്തിൽ ആരാധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇനി വാരാണസി അതിവേഗ കോടതി പരിഗണിക്കും. ഹർജി അതിവേഗ കോടതിയിലേക്ക് മാറ്റി വാരാണസി സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹർജി അതിവേഗ കോടതി ഈ മാസം 30 ന് പരിഗണിക്കും.
അതിവേഗം തീർപ്പ് കൽപ്പിക്കേണ്ട ഹർജിയാണിതെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതിയുടെ നടപടി. ഹർജി ഉടൻ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഹർജിക്കാരനും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് ഹർജി സിവിൽ കോടതി അതിവേഗ കോടതിയിലേക്ക് മാറ്റിയത്.
സിവിൽ കോടതി ജഡ്ജി രവി കുമാർ ദിവാകർ ആണ് അതിവേഗ കോടതിയിലേക്ക് ഹർജി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. അതിവേഗ കോടതി ജഡ്ജി മഹേന്ദ്ര പാണ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപിലാണ് ഹർജി ഇപ്പോൾ. നിലവിൽ അതിവേഗ കോടതിയിലെ ജഡ്ജിമാരിൽ ചിലർ അവധിയിലാണ്. ഈ സാഹചര്യത്തിലാണ് ഹർജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റിയത്.
നേരത്തെ വാരാണസി സിവിൽ കോടതിയുടെ കീഴിലെ കേസുകൾ ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിവിൽ കോടതിയുടെ ഒരു കേസ് കൂടി മറ്റൊരു കോടതിയിലേക്ക് പോകുന്നത്.
Comments