ന്യൂഡൽഹി; ഡൽഹിയിൽ ഭാരത് ഡ്രോൺ മഹോത്സവ് 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുൻപ് ടെക്‌നോളജിയും പുതിയ ആശയങ്ങളുമൊക്കെ സമൂഹത്തിലെ എലൈറ്റ് ക്ലാസിന് വേണ്ടി മാത്രമായിരുന്നു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ ജനങ്ങൾക്കാണ് ആദ്യം ലഭ്യമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദർശന നഗരിയിൽ നേരിട്ട് ഡ്രോൺ പറത്തിയ പ്രധാനമന്ത്രിയുടെ പ്രവർത്തി കാഴ്ചക്കാർക്ക് കൗതുകമാകുകയും ചെയ്തു.
പരിചിത സമ്പന്നനെപ്പോലെ ഡ്രോൺ റിമോട്ട് നിയന്ത്രിച്ച പ്രധാനമന്ത്രി സുരക്ഷിതമായി അത് താഴെയിറക്കുകയും ചെയ്തു. കാലത്തിനനുസരിച്ച് മാറുമ്പോൾ മാത്രമേ പുരോഗതി സാദ്ധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുതിയ ശക്തിയും വേഗതയും തോതും നൽകുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി സാങ്കേതികവിദ്യയെ ഈ സർക്കാർ മാറ്റിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ഡ്രോണുകൾക്ക് നിരവധി നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. എന്നാൽ കുറഞ്ഞ സമയത്തിനുളളിൽ ഇതിൽ മിക്കതും നീക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ഡ്രോൺ നിർമാണ സാഹചര്യം ഇന്ത്യയിൽ ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ മേഖലയിലെ സംരംഭകരുടെ ഉത്സാഹവും നൂതനാശയങ്ങളും തന്നെ വളരെയധികം ആകർഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മേഖലയുടെ വലിയ സാദ്ധ്യതകളാണ് ഈ മേഖല പ്രകടിപ്പിക്കുന്നത്. ഡ്രോൺ മേഖലയിലെ ഊർജവും ആവേശവും മുൻനിര സ്ഥാനത്തേയ്‌ക്ക് കുതിക്കാനുള്ള ഇന്ത്യയുടെ കരുത്തും ആഗ്രഹവുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഗവൺമെന്റുകളുടെ കാലത്ത് സാങ്കേതികവിദ്യയെ പ്രശ്നങ്ങളുടെ ഭാഗമായി കണക്കാക്കുകയും അതിനെ പാവപ്പെട്ടവർക്ക് എതിരാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ 2014-ന് മുമ്പ് സാങ്കേതികവിദ്യയ്‌ക്ക് ഭരണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല. പാവപ്പെട്ടവരും ദരിദ്രരും ഇടത്തരക്കാരും ഇതുമൂലം വളരെയധികം ദുരിതമനുഭവിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഉത്സവമാണ് ഭാരത് ഡ്രോൺ മഹോത്സവ് 2022. കിസാൻ ഡ്രോൺ പൈലറ്റുമാരുമായും ഡ്രോൺ പ്രദർശനകേന്ദ്രത്തിലെ സ്റ്റാർട്ടപ്പുകളുമായും പ്രധാനമന്ത്രി സംവദിച്ചു.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, ഗിരിരാജ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ് എന്നിവരും നിരവധി സംസ്ഥാന മന്ത്രിമാരും ഡ്രോൺ വ്യവസായ പ്രമുഖരും സംരംഭകരും ചടങ്ങിൽ പങ്കെടുത്തു. 150 ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി സമ്മാനിച്ചു.
Comments