കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ മുഴുവൻ പോപ്പുലർ ഫ്രണ്ടുകാരെയും കോടതി റിമാൻഡ് ചെയ്തു. ഇതുവരെ 20 പോപ്പുലർ ഫ്രണ്ടുകാരാണ് കേസിൽ അറസ്റ്റിലായത്. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയേയും ബന്ധുവിനെയും പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടി വിളിച്ചു നൽകിയ പ്രകോപന മുദ്രാവാക്യം ഏറ്റുവിളിച്ചവരാണ് ഇവർ. പ്രതികളെ വെള്ളിയാഴ്ച രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
കൂടുതൽ പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് സൂചന. കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇതിനിടെ മുദ്രാവാക്യം വിളിച്ച കുട്ടിയെയും കുടുംബത്തെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ രണ്ടാം പ്രതി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നവാസും കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മെയ് 31 വരെ ഇവർ കസ്റ്റഡിയിൽ തുടരും. വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ പദ്ധതി.
Comments