ഹോം സിനിമയെ പുരസ്‌കാരത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. കുടുംബം തകർത്തുവെന്ന് ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ലായെന്നും കണ്ടിരുന്നെങ്കിൽ ഒഴിവാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലായെന്നും ചിത്രത്തിലെ മുഖ്യകഥാപാത്രമായ എലിവർ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രൻസ് പ്രതികരിച്ചു.
കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കിട്ടാത്തതിൽ നിരാശയില്ല. മികച്ച നടൻമാരായി രണ്ട് പേരെ പ്രഖ്യാപിച്ച ജൂറിക്ക് ഹൃദയത്തോടൊപ്പം ഹോമും ചേർത്തുവെക്കാമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഹോമിനെ ഒഴിവാക്കാൻ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാൾ തെറ്റു ചെയ്താൽ എല്ലാവരെയും ശിക്ഷിക്കുമോ? ആരോപണ വിധേയനായ നടൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ ഹോം സിനിമയെ പുരസ്‌കാരത്തിന് വീണ്ടും പരിഗണിക്കാൻ സാധിക്കില്ലല്ലോയെന്നും ഇന്ദ്രൻസ് ചോദിച്ചു.
ചിത്രം കാണരുതെന്ന് ആഗ്രഹിച്ച ആരെങ്കിലും ജൂറിയിൽ ഉണ്ടായിരുന്നിരിക്കാം. കൊറോണ വ്യാപനം കുറഞ്ഞപ്പോൾ സർക്കാർ അനുവദിച്ച പരിമിതികളിൽ നിന്നും പൂർത്തിയാക്കിയ ചിത്രമാണ് ഹോം. സിനിമയ്‌ക്ക് പിന്നിൽ വലിയൊരു ക്രൂ തന്നെയുണ്ട്. എന്നിട്ടും ഒരാൾക്ക് നേരെ ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ ചിത്രത്തെ മുഴുവനായും തഴഞ്ഞതിൽ ഖേദമുണ്ടെന്നും നടൻ ഇന്ദ്രൻസ് പ്രതികരിച്ചു.
ഒടിടിയിൽ ഇറങ്ങിയ ഹോം എന്ന ചിത്രത്തിന് വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, നീരജ് മാധവ്, ദീപാ തോമസ്, വിജയ് ബാബു എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രം ഏറെ ജനപ്രീതി നേടുകയും ചെയ്തു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ഇന്ദ്രൻസിനെ മികച്ച നടനായും ഹോമിനെ ജനപ്രിയ ചിത്രമായും ജൂറി പരിഗണിക്കുന്നുവെന്ന വാദങ്ങളും ഉയർന്നിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപിച്ചതോടെ ഹോം എന്ന ചിത്രത്തെ പൂർണമായും ഒഴിവാക്കിയ കാഴ്ചയായിരുന്നു കണ്ടത്. തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപക വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ദ്രൻസിന്റെ പ്രതികരണം.
Comments