ബംഗളൂരു : കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാതെ അദ്ധ്യാപകർ. മാംഗളൂർ സർവ്വകലാശാലയിൽ പഠിക്കുന്ന പന്ത്രണ്ട് വിദ്യാർത്ഥികളാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഹിജാബ് ധരിച്ചെത്തിയത്. എന്നാൽ അദ്ധ്യാപകർ പ്രവേശനം വിലക്കിയതോടെ ഇവർ തിരികെ പോയി.
സർവ്വകലാശാലയിൽ ഹിജാബ് ധരിച്ചെത്തിയ പന്ത്രണ്ട് കുട്ടികളോട് അത് നീക്കിയ ശേഷം ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ കോളേജ് പ്രിൻസിപ്പൽ അനസൂയ റായ് നിർദ്ദേശിച്ചു. എന്നാൽ അതിന് സാധിക്കില്ലെന്ന് പെൺകുട്ടികൾ പറഞ്ഞതോടെ ഇവരെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന് പെൺകുട്ടികൾ ലൈബ്രറിയിൽ പോയെങ്കിലും അവിടെയും പ്രവേശനം വിലക്കി. ഇതോടെ ഇവർ തിരികെ വീടുകളിലേക്ക് പോകുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ച് ക്യാമ്പസിനകത്ത് പ്രവേശിക്കാം. എന്നാൽ ക്ലാസ് മുറികളിലേക്കോ ലൈബ്രറിയിലേക്കോ പ്രവേശിക്കുന്നതിന് മുമ്പ് അവർ മതവസ്ത്രം നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ സുബ്രഹ്മണ്യ യദപടിത്തായ പറഞ്ഞു.
ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി മുൽ രാജ്യവ്യാപകമായി പ്രശ്‌നങ്ങൾ നടന്നിരുന്നു. തുടർന്ന് ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് പ്രവേശിക്കരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഹിജാബിനെ മുസ്ലീം മതത്തിന്റെ പ്രധാന ഘടകമായി കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജുകളിൽ എത്തുന്നത്.
Comments