ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ വെള്ളപൂശി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ കള്ളപ്പണക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
സത്യേന്ദ്ര ജെയിനിന് പദ്മഭൂഷണോ പദ്മ വിഭൂഷണോ നൽകേണ്ടതാണെന്നാണ് കെജ്‌രിവാളിന്റെ വാദം. ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ സത്യേന്ദ്ര ജെയിന്റെ പ്രവർത്തനങ്ങൾ ആദരിക്കപ്പെടേണ്ടതാണ്. സത്യേന്ദ്ര ജെയിന്റെ സേവനങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കേണ്ടതാണെന്നും കെജ്‌രിവാൾ പറഞ്ഞു.
തികഞ്ഞ ദേശഭക്തനും സത്യസന്ധനുമാണ് സത്യേന്ദ്ര ജെയിൻ. വ്യാജ കേസിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതാണെന്നും കുറ്റക്കാരനല്ലെന്ന് തെളിയക്കപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞു. അതേസമയം സർക്കാർ ഏജൻസികൾ അവരുടെ പണിയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. സത്യേന്ദ്ര ജെയിൻ രാജിവെക്കണമെന്നും മന്ത്രിയായി തുടരാൻ അധികാരമില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഡൽഹി ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിൻ 56 കള്ളക്കമ്പനികളുടെ പേരിൽ 16.39 കോടി കള്ളപ്പണമായി ഉണ്ടാക്കിയതെന്ന ഇഡിയുടെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റിലായത്. തുടർന്ന് 9-ാം തിയതി വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഴിമതി രഹിതമാണെന്ന് ആവർത്തിക്കുന്ന ആംആദ്മി പാർട്ടിക്ക് ആരോഗ്യമന്ത്രിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് തലവേദനയാകുകയാണ്.
Comments