സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാതെ കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്ത് ശതകോടി നിക്ഷേപം സമാഹരിച്ചപ്പോൾ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുകയാണ്. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ , മൻസൂഖ് സിങ് മാണ്ഡവ്യ, ഹർദ്ദീപ് സിംഗ് പുരി തുടങ്ങിയവർ നയിച്ച ഇന്ത്യൻ സംഘത്തിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണ്ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മെയ് 23 മുതൽ 26 വരെയായിരുന്നു ലോക സാമ്പത്തിക ഫോറം നടന്നത്.
സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾ ശതകോടികളുടെ നിക്ഷേപമാണ് സമാഹരിച്ചത്. നിക്ഷേപങ്ങൾ ലഭിച്ചതിൽ മുന്നിൽ നിൽക്കുന്നത് കർണ്ണാടകയും മഹാരാഷ്‌ട്രയുമാണ്. കർണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്‌ട്രക്ക് 30,000 കോടി രൂപയുടെയും നിക്ഷേപം ലഭിച്ചു. പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങൾക്കും 1000 കോടിക്കുമേൽ നിക്ഷേപം ലഭിച്ചു.
അയൽ സംസ്ഥാനങ്ങൾ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് നിക്ഷേപങ്ങൾ സമാഹരിച്ചപ്പോൾ കേരളം മാത്രം ഉച്ചക്കോടിയിൽ പങ്കെടുക്കാതെ മുഖം തിരിച്ചത് സംസ്ഥാന സർക്കാരിന്റെ വികസനത്തോടുള്ള നിഷേധാത്മക സമീപനമെന്ന് വിമർശനങ്ങൾ ഉയരുന്നു. കേരളം ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച് പുലർത്തുന്ന ലൈഫ് സയൻസ് – ഫാർമസ്യൂട്ടിക്കൽസ് രംഗത്ത് ഉച്ചകോടിയിൽ പങ്കെടുത്ത് 4200 കോടിയുടെ നിക്ഷേപമാണ് തെലങ്കാന നേടിയത്.
സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ച് വേണം നടപടി ക്രമീകരണങ്ങൾ നടത്താൻ. എന്നാൽ കേരളം പങ്കെടുക്കാതിരുന്നത് കേന്ദ്രസർക്കാരിനോടുള്ള നിഷേധാത്മക നിലപാടാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേരളത്തിലെ തൊഴിൽ രഹിതർക്കുള്ള സുവർണ്ണാവസരമാണ് സർക്കാർ ഇല്ലാതാക്കിയത്. തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം അവസരം ഉപയോഗിക്കാത്തതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നൽകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
വികസനത്തിന്റെ പേരിൽ കെ റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ ഒരുക്കിയ സുവർണ്ണാവസരത്തോട് മുഖം തിരിക്കുകയാണ്. സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാത്തതിലൂടെ തെളിയുന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും വ്യവസായ മന്ത്രിക്കുമുള്ള അജ്ഞതയാണ്.
Comments