ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നാണ് വിവരം.
വൈകീട്ടോടെയാണ് റിഷിപോരയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകര സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന മേഖലയിൽ എത്തിയത്. പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു. ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ സേനാംഗത്തിനും, പ്രദേശവാസിയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ ഉച്ചയ്ക്കാണ് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നത്. യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ അമിത് ഷാ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേന ഭീകരർക്കായി റിഷിപോരയിൽ എത്തിയത്.
Comments