ലക്‌നൗ: കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വിന്യസിച്ച് യുപി പോലീസ്. സംഘർഷ ബാധിത പ്രദേശത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് പോലീസിന്റെ നീക്കം. വീടുകളുടെ ടെറസിൽ ഇഷ്ടിക ചൂളകളും മറ്റും കലാപത്തിന് വേണ്ടി സജ്ജമാക്കി വെച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതുകൂടി കണ്ടെത്താണ് യുപി പോലീസ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്.
അതേസമയം മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് കാൺപൂരിൽ കലാപത്തിന് ശ്രമിച്ച നാല് പേരെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതിയായ ഹയാത് സഫർ ഹാഷ്മി ഉൾപ്പെടയുള്ളവരെയാണ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കലാപത്തിന് ശ്രമിച്ചതിന്റെ സൂത്രധാരനാണ് പിടിയിലായ ഹയാത് സഫർ ഹാഷ്മി. ഇയാൾ യൂത്ത് കോൺഗ്രസിന്റെ മുൻ സെക്രട്ടറിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഹാഷ്മി കലാപത്തിന് പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ പലതവണ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും ഹാഷ്മി മുഖ്യപങ്കുവഹിച്ചിരുന്നു.
ജൂൺ മൂന്നിനായിരുന്നു കാൺപൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമമുണ്ടായത്. ബിജെപി ദേശീയ വക്താവ് നുപൂർ ശർമയുടെ പരാമർശത്തിനെതിരെ ഉയർന്ന പ്രതിഷേധം കലാപാഹ്വാനമായി മാറുകയായിരുന്നു. തുടർന്ന് നഗരത്തിലെ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും ആളുകൾക്ക് നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ 29 പേരാണ് അറസ്റ്റിലായത്.
Comments