ന്യൂഡൽഹി : പെട്രോളിൽ 10 ശതമാനം എഥനോൾ ചേർക്കുന്ന പദ്ധതിയിലൂടെ ഇന്ധന ഇറക്കുമതിയിൽ രാജ്യം 41,000 കോടി രൂപ ലാഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളുന്നതിൽ 27 ലക്ഷം ടൺ കുറവുണ്ടെന്നും കർഷകർക്ക് 40,600 കോടി രൂപ വരുമാനം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടന്ന സേവ് സോയില് മൂവ്‌മെന്റ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പെട്രോളിൽ 10 ശതമാനം എഥനോൾ ചേർക്കുന്ന പദ്ധതി നിശ്ചയിച്ചതിലും അഞ്ച് മാസം മുൻപ് പൂർത്തിയായി. ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ മൂന്ന് നേട്ടങ്ങളാണ് ഉണ്ടായത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലൂടെ 27 ലക്ഷം ടൺ കാർബൺ പുറന്തള്ളുന്നത് കുറയ്‌ക്കാൻ സാധിച്ചു. ഇന്ധന ഇറക്കുമതിയിൽ 41,000 കോടിയുടെ ലാഭം നേടിത്തന്നു, പിന്നെ രാജ്യത്തെ കർഷകർ 40,600 കോടി രൂപ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2014 ൽ പെട്രോളിൽ എഥനോൾ മിശ്രിതം വെറും 1.5 ശതമാനമായിരുന്നു. പെട്രോളിൽ 10 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി നവംബറിൽ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 2025 നോടകം ഇത് 20 ശതമാനമാക്കാനാണ് തീരുമാനം. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ കർഷകർക്കും ഇത് ഉപകാരപ്രദമാണ്.
Comments