കൊച്ചി: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അതിഗുരുതരമായ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അനുസരിച്ചില്ലെങ്കിൽ പത്ത് വയസുള്ള മകനെ തനിച്ചാക്കുമെന്നായിരുന്നു ഭീഷണി. ഷാജി കിരൺ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന തന്റെ മുൻകൂർ ജാമ്യഹർജിയിലൂടെ വ്യക്തമാക്കി.
കെ.പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ എന്നയാൾ തന്നെ ജൂൺ എട്ടിന് സമീപിച്ചത്. മുഖ്യമന്ത്രിയുമായും കോടിയേരിയുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും അയാൾ പറഞ്ഞു. യുപി രജിട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജിയെത്തിയതെന്നും ഇയാളുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഇന്ന് രാവിലെ 10 മണിക്കകം മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റണമെന്നായിരുന്നു ഷാജിയുടെ അന്ത്യശാസനം. മൊഴി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് നടപടികൾ ഉൾപ്പെടെ നേരിടേണ്ടി വരുമെന്നും അയാൾ പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ നൽകിയ മൊഴി തിരുത്തി പറയണമെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണയാലാണ് താൻ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യണമെന്നും ഭീഷണിപ്പെടുത്തിയയാൾ ആവശ്യപ്പെട്ടതായി സ്വപ്‌ന വ്യക്തമാക്കി.
കെടി ജലീലിന്റെ പരാതിയിലെടുത്ത കേസിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യഹർജി നൽകിയത്. സർക്കാർ തന്നെ വേട്ടയാടുന്നുവെന്നും ഹർജിയിൽ സ്വപ്‌ന പരാമർശിച്ചിരുന്നു. സ്വപ്‌നയോടൊപ്പം സരിത്തും ജാമ്യഹർജി സമർപ്പിച്ചിരുന്നു.















