തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്‌ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. ഷാജ് കിരൺ തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്നാണ് സ്വപ്‌ന അറിയിച്ചിട്ടുള്ളത്. അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
വ്യാഴാഴ്ച വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ കൂടുതൽ പേരുകൾ സ്വപ്‌ന പുറത്തുവിട്ടിരുന്നു. 164 മൊഴി പിൻവലിക്കണമെന്നായിരുന്നു ഷാജ് കിരണിന്റെ ആവശ്യമെന്നും യാത്രാവിലക്കും കേസുമെല്ലാം ഇതോടെ തീർത്തുതരുമെന്നും ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന ഇന്നലെ വെളിപ്പെടുത്തി. ”മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എത്ര താമസിച്ചായാലും ഇന്നോ നാളെയോ വരും. ഷാജ് കിരണിനൊപ്പം നികേഷ് കുമാറുമായി സംസാരിക്കണം. മറ്റാരെയും കൂട്ടണ്ട. ഫോൺ ചോദിച്ചാൽ ഫോൺ ഏൽപ്പിക്കണം. ഇതോടെ യാത്രാവിലക്കും കേസും എല്ലാം തീർത്തുതരും” ഷാജ് കിരൺ പറഞ്ഞതായി സ്വപ്‌ന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഷാജ് കിരണുമായി എഡിജിപിക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും ബന്ധമുണ്ടെന്ന ആരോപണവും സ്വപ്‌ന ഉന്നയിച്ചിരുന്നു. ഷാജ് കിരൺ താനുമായി സംസാരിക്കുന്നതിനിടെ ഇവർ നിരവധി തവണ ഷാജിന്റെ ഫോണിലേക്ക് വിളിച്ചുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. എന്നാൽ ഷാജ് കിരണിനെ അറിയില്ലെന്നാണ് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണം. പോലീസിലെ ഉന്നതരടക്കം കേസിൽ ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രതികരണവുമായി എഡിജിപി എത്തിയത്. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമിടെ ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിട്ടുള്ള ശബ്ദരേഖ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Comments