പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ച ഷാജ് കിരണും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമും കേരളം വിട്ടു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് ഇരുവരും കേരളം വിട്ടത്. തമിഴ്‌നാട്ടിലാണ് ഉളളതെന്ന് ഇബ്രാഹിം ഒരു സ്വകാര്യ വാർത്താചാനലിനോട് സ്ഥിരീകരിച്ചു.
സ്വപ്‌നയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതികൂട്ടിലാക്കിയതിന് പിന്നാലെയാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയത്. ഇവരെ മാറ്റി നിർത്തിയതാണെന്നും സംശയം ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണിലെ ഒരു വീഡിയോ വീണ്ടെടുക്കാൻ ഉണ്ടെന്നും അതിനാണ് തമിഴ്‌നാട്ടിലെത്തിയതെന്നുമാണ് ഇബ്രാഹിം പറയുന്നത്. വേറൊരാളെ കാണാൻ ഉണ്ടെന്നും ഇയാൾ പറഞ്ഞു.
ഇന്നലെ ഷാജ് കിരൺ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നതിന്റെ ഓഡിയോ സ്വപ്‌ന പുറത്തുവിട്ടിരുന്നു. നേരത്തെ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു ഓഡിയോയിലെ സംഭാഷണങ്ങൾ. ഫോണിൽ റെക്കോഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തുവിട്ടത്.
ഇതിന് പിന്നാലെ ഈ റെക്കോഡുകൾ എഡിറ്റ് ചെയ്തതാണെന്നും അല്ലാത്ത സംഭാഷണങ്ങൾ ഇന്ന് പുറത്തുവിടുമെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. എന്നാൽ ഇതിന് നിൽക്കാതെയാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് പോയത്.
അതേസമയം ഇരുവരുടെയും പെട്ടന്നുളള അപ്രത്യക്ഷമാകൽ സ്വർണക്കടത്ത് കേസിലെ ദുരൂഹത വീണ്ടും ശക്തമാക്കുകയാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന രാഷ്‌ട്രീയ പ്രതിഷേധങ്ങൾ കെട്ടടങ്ങും വരെ ഇവരെ മാറ്റി നിർത്തിയതാണെന്നാണ് സംശയം. ഇത്ര ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഇവരെ സംസ്ഥാനം വിടാൻ അനുവദിച്ചതിലും വിമർശനം ഉയരുന്നുണ്ട്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ അവരുടെ ഫ്‌ളാറ്റിലും ഓഫീസിലുമൊക്കെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ അതിനിടെയാണ് കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാജ് കിരൺ ഒരു പരിശോധനയും കൂടാതെ സംസ്ഥാനം വിട്ടിരിക്കുന്നത്.
Comments