ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേടി ബിജെപി. കഴിഞ്ഞ ദിവസം 57 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിലാണ് ബിജെപിക്ക് ജയസാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ 22 സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ തോൽവി ഉറപ്പാക്കാനും ഒരു സ്വതന്ത്രനെക്കൂടി പാർലമെന്റിൽ എത്തിക്കാനും ബിജെപിയുടെ ചടുലമായ രാഷ്‌ട്രീയ സംവിധാനത്തിന് സാധിച്ചു. പ്രതിപക്ഷ ക്യാമ്പിൽ നിന്നുള്ള സാമാജികരുടെ പിന്തുണ വലിയ തോതിൽ ബിജെപിക്ക് ലഭിച്ചു. ഇത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്ക് കനത്ത ആഘാതമായി.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ എൻഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം ഉയർത്താനും പ്രതിപക്ഷ നിരയുടെ ആശങ്ക വർദ്ധിപ്പിക്കാനും ഉതകുന്ന ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. വെല്ലുവിളികളില്ലാത്ത നേതൃപാടവം കൊണ്ടും അതുല്യമായ ഐക്യം കൊണ്ടും പാർലമെന്ററി ജനാധിപത്യത്തിൽ ഒരിക്കൽക്കൂടി ബിജെപി കഴിവ് തെളിയിച്ചപ്പോൾ മഹാരാഷ്‌ട്രയിലും കർണാടകയിലും ഹരിയാനയിലും പ്രതിപക്ഷം അപ്പാടെ ശിഥിലമായി. അപ്രതീക്ഷിത നീക്കങ്ങൾ നടന്ന രാജസ്ഥാനിൽ സ്വതന്ത്രർക്ക് പിന്തുണ നൽകി പ്രതിപക്ഷത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്താനും ബിജെപിക്ക് സാധിച്ചു.
മഹാരാഷ്‌ട്രയിൽ മൂന്ന് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതിലൂടെ മഹാ വികാസ് അഖാഡിയുടെ പ്രതീക്ഷകൾ തെറ്റിച്ച ബിജെപി, കോൺഗ്രസിലും ശിവസേനയിലും എൻസിപിയിലും തുടരുന്ന അസ്വാരസ്യങ്ങളെ സമർത്ഥമായി മുതലെടുത്തു. മഹാരാഷ്‌ട്രയിലെ തകർപ്പൻ പ്രകടനം മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃപാടവത്തിന്റെ കൂടി വിജയമാണ്. ആർ എസ് എസിലൂടെ വളർന്നു വന്ന ഫഡ്നവിസിന്റെ സംഘാടകമികവ് ഒരിക്കൽകൂടി പ്രതിപക്ഷത്തെ അമ്പരപ്പിച്ചു.
കർണാടകയിൽ കോൺഗ്രസും ജെഡിഎസും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ കൃത്യമായി രാഷ്‌ട്രീയ നേട്ടമാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന നാലിൽ മൂന്ന് സീറ്റുകളും ബിജെപി സ്വന്തമാക്കി. ഒരു സീറ്റ് കോൺഗ്രസിന് കിട്ടിയപ്പോൾ, കോൺഗ്രസിന്റെ പിന്തുണ ലഭിക്കാതിരുന്നതോടെ ജെഡിഎസ് സ്ഥാനാർത്ഥി തോറ്റു.
15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 സംസ്ഥാനങ്ങളിലെ 41 സീറ്റുകളിൽ അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 16 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെയും രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. ഇത് ജൂലൈ 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സാദ്ധ്യതകളെ വർദ്ധിപ്പിക്കുകയാണ്. പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തി ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താം എന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച മട്ടാണ് എന്നാണ് നിലവിലെ രാഷ്‌ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.
10.86 ലക്ഷം ഇലക്ടറൽ കോളേജ് വോട്ടുകളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുന്നത്. ഇതിൽ 48 ശതമാനം വോട്ടുകളും എൻഡിഎ ക്യാമ്പിൽ സുഭദ്രമാണ്. വൈ എസ് ആർ കോൺഗ്രസ്, ബിജെഡി തുടങ്ങിയ പാർട്ടികളുടെ പിന്തുണയും ബിജെപി ഉറപ്പിച്ചാൽ പ്രതിപക്ഷ നിരയിലെ ദൗർബല്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാകും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
Comments