ന്യൂഡൽഹി : ചത്തീസ്ഗഡിൽ മുൻ കമ്യൂണിസ്റ്റ് ഭീകര നേതാവ് പോലീസ് സേനയിൽ ചേർന്നു. വർഷങ്ങളോളം ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മഡ്കാം മുദ്രാരാജ് പോലീസിന് മുന്നിൽ കീഴടങ്ങിയതിന് പിന്നാലെയാണ് സേനയിൽ ചേർന്നത്. സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമിതനായ മുദ്രാജ് ഇന്ന് ജില്ലാ റിസർവ് ഗാർഡ് യൂണിറ്റിലെ ഇൻസ്പെക്ടറാണ്. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം കൂടുതലുള്ള സുക്മാ ഗ്രാമത്തിലാണ് മുദ്രാജിന് പോസ്റ്റിംഗ് ലഭിച്ചിരിക്കുന്നത്.
പണ്ട് ഗ്രാമവാസികളെയും സാധാരണക്കാരെയും ആക്രമിക്കുകയും കൊലുപ്പെടുത്തുകയും ചെയ്തിരുന്ന മുദ്രാജ് ഇന്ന് അവർക്ക് കാവലായി നിൽക്കുകയാണ്. തെറ്റിദ്ധാരണകൾ മൂലമാണ് താൻ കമ്യൂണിസ്റ്റ് ഭീകര സംഘടനയിൽ ചേർന്നത് എന്നും വർഷങ്ങളോളം അവരുടെ പ്രത്യയശാസ്ത്രവുമായി ഇടപഴകി കഴിയേണ്ടി വന്നുവെന്നും മുദ്രാജ് പറയുന്നു. എന്നാൽ സ്വന്തം സഹോദരന്മാരെ പോലും കൊല്ലാൻ ആരംഭിച്ചതോടെ പശ്ചാത്താപം തോന്നിത്തുടങ്ങി. വിഷമം കാരണം പലപ്പോഴും ഉറക്കം പോലും നഷ്ടമായി. തുടർന്നാണ് ഭീകര സംഘടനയിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചത് എന്ന് മുദ്രാജ് പറഞ്ഞു.
മുദ്രാജിന്റെ ഭാര്യയും കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗമായിരുന്നു. ഗറില്ലാ യുദ്ധ വിദ്യകളും ആയുധ പ്രയോഗങ്ങളുമാണ് ഇവർ അഭ്യസിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്ന് തോന്നിയതോടെ ഒരുമിച്ച് തന്നെ സംഘന ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുദ്രാജ് പറഞ്ഞു.
ഇന്ന് തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കാൻ തനിക്ക് സാധിക്കുന്നുണ്ട്. ഭീകര സംഘടനയിൽ തുടർന്നെങ്കിൽ ഇതുപോലുള്ള ജീവിതം സ്വപ്നം കാണാൻ പോലും സാധിക്കുമായിരുന്നില്ല എന്നാണ് മുദ്രാജ് പറയുന്നത്. അടുത്തിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സുക്മയിലെ കോന്തയിൽ സന്ദർശനം നടത്തിയപ്പോൾ സുരക്ഷാ ചുമതല മുദ്രാജിനായിരുന്നു.
Comments