തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ.പി ജയരാജനിതെരെ കെ.എസ് ശബരിനാഥൻ. ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരും എന്നാണ് ശബരിനാഥൻ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മദ്യപിച്ചിട്ടുണ്ടെന്ന് ഇ.പി.ജയരാജൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജയരാജനെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. പ്രവർത്തകർ മദ്യപിച്ചിരുന്നില്ല എന്ന് തെളിഞ്ഞതോടെയാണ് കെ.എസ് ശബരിനാഥൻ ഇ.പി.ജയരാജനെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
ഇ.പി ജയരാജന്റെ വാദം പൊളിഞ്ഞു. ഫ്ലൈറ്റിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചില്ല എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞുവെന്നും ശബരിനാഥൻ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ട് ചെന്നാണ് ജയരാജൻ മർദ്ദിച്ചതെന്നും ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടി വരുമെന്നും കെ.എസ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേസമയം, ഫ്ലൈറ്റിൽ മുദ്രാവാക്യം വിളിച്ചതും അതിനെ കായികമായി നേരിട്ടതും ഇരുപാർട്ടികൾക്കിടയിലും സംഘർഷത്തിന് വഴി വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ തള്ളി നിലത്തിട്ട ജയരാജനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. എന്നാൽ ഫ്ലൈറ്റിൽ പ്രതിഷേധിച്ച മട്ടന്നൂർ യുപി സ്കൂളിലെ അദ്ധ്യാപകനായ ഫർസീൻ മജീദിനെതിരെ പരസ്യ ഭീഷണിയുമായാണ് ഡിവൈഎഫ്ഐ രംഗത്ത് വന്നത്. ഫർസീൻ ഇനി സ്കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ ഭീഷണി മുഴക്കി.
Comments