ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കുംഭകോണത്ത് 24 വയസ്സുകാരിയെയും ഭർത്താവിനെയും പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. കുംഭകോണം തുലുക്കവേലി ഗ്രാമത്തിലായിരുന്നു സംഭവം.
ചെന്നൈയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന പട്ടികജാതിക്കാരിയായ ശരണ്യയും ഒബിസി വിഭാഗക്കാരനായ 31 വയസ്സുകാരൻ മോഹനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളുടെ എതിർപ്പ് ഉണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ച് വിവാഹിതരായ ഇരുവരും, വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചു.
ശരണ്യയെ ബന്ധുവായ രഞ്ജിത്തിന് വിവാഹം കഴിച്ചു കൊടുക്കാൻ ആഗ്രഹിച്ചിരുന്ന സഹോദരൻ ശക്തിവേൽ പക മനസ്സിൽ സൂക്ഷിച്ചു. സഹോദരിയോടും ഭർത്താവിനോടും ക്ഷമിച്ചതായി ഭാവിച്ച ശക്തിവേൽ, ഇരുവരെയും വീട്ടിലേക്ക് വിളിച്ചു വരുത്തി വിരുന്ന് നൽകി. സത്കാരത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങാൻ തയ്യാറായ ദമ്പതികളെ, ശക്തിവേലും രഞ്ജിത്തും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്നാട്ടിൽ ദുരഭിമാനക്കൊലകൾ ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ ശക്തമായി ഇടപെടണമെന്നും, മുഖ്യമന്ത്രി സ്റ്റാലിൻ മൗനം വെടിയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments