എറണാകുളം: മുൻ മാദ്ധ്യമ പ്രവർത്തകൻ ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രായിയുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ കോടതി ആവശ്യമെങ്കിൽ ഇരുവരെയും പോലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാമെന്നും വ്യക്തമാക്കി.
സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാജ് കിരണും, ഇബ്രായിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവിന്റെയുൾപ്പെടെ സമ്മർദ്ദത്തെ തുടർന്ന് അറസ്റ്റിനായുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല തങ്ങളെ പോലീസ് ട്രാപ്പ് ചെയ്യാൻ ശ്രമിക്കുന്നുവെന്നും ഇവർ നൽകിയ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുവരും കേസിൽ പ്രതികൾ അല്ലെന്നും, അതിനാൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരുടെ ജാമ്യഹർജി തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
Comments