കൊളംബോ: ഭക്ഷ്യക്ഷാമത്തിൽ വലഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ അധിക അവധി നൽകുകയാണ് ശ്രീലങ്കൻ സർക്കാർ. രാജ്യത്ത് പത്തുലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാരാണുള്ളത്. 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നത്. വിദേശ കറൻസികളുടെ ക്ഷാമം നേരിടുന്നതിനാൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ നിർണായക ഇറക്കുമതിക്ക് പോലും പണം നൽകാൻ ശ്രീലങ്കൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തിലാണ് നിർണ്ണായക തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
പൊതുമേഖല ജീവനക്കാർക്ക് അടുത്ത മൂന്ന് മാസക്കാലത്തേയ്‌ക്ക് ഞായറാഴ്ചകൾ കൂടാതെ വെള്ളിയാഴ്ചകളിലും അവധി നൽകാനാണ് സർക്കാർ തീരുമാനം. ഇന്ധനക്ഷാമത്തിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും പുതിയ തീരുമാനം ആശ്വാസം നൽകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഭാവിയിൽ രൂക്ഷമാകാൻ പോകുന്ന ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവധി ദിവസങ്ങളിൽ ജനങ്ങൾ തങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃഷിചെയ്യാൻ ശ്രമിക്കണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ നിർദ്ദേശം നൽകുന്നു.
അതേസമയം, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ശ്രീലങ്കയെ സഹായിക്കാൻ അമേരിക്ക സന്നദ്ധത അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കി. ആഴ്ചകൾക്ക് മുമ്പാണ് ശ്രീലങ്കയ്‌ക്ക് 3.3 ടൺ അവശ്യമരുന്നുകളടക്കം ഇന്ത്യ സംഭാവന ചെയ്തത്. അയൽരാജ്യങ്ങൾക്ക് സഹായം നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിപ്രകാരമാണ് ശ്രീലങ്കയ്‌ക്ക് ഇന്ത്യ സഹായം നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാത്രം 25 ടൺ മരുന്നുകൾ ഉൾപ്പെടെ 370 മില്ല്യൺ രൂപയുടെ സഹായം ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. കൂടാതെ 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ അരിയും പാൽപ്പൊടിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു.
Comments