കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ ചോദ്യം ചെയ്ത് പോലീസ്. ആറ് മണിക്കൂറോളമാണ് ഷാജ് കിരണിനെ പോലീസ് ചോദ്യം ചെയ്തത്. സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ഡിജിപിക്ക് താൻ നൽകിയ പരാതി സംബന്ധിച്ച കാര്യങ്ങളും ഷാജ് കിരൺ ചോദ്യം ചെയ്യലിൽ വിശദീകരിച്ചുവെന്നാണ് വിവരം. അതേസമയം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷാജ് കിരൺ അറിയിച്ചു. മൊബൈൽ ഫോൺ
അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നും തന്റെ പക്കൽ തന്നെയുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു.
സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് ഷാജ് കിരണിന്റെ വാദം. സ്വപ്‌ന പറഞ്ഞ പല കാര്യങ്ങളും കെട്ടിച്ചമച്ചതാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജ് പ്രതികരിച്ചു. അതിനിടെ മുഖ്യമന്ത്രിക്കും കുടൂുംബത്തിനുമെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി സ്വപ്‌ന വീണ്ടും രംഗത്തെത്തി.
മകൾ വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാർജ ഭരണാധികാരിയുടെ സഹായം മുഖ്യമന്ത്രി തേടിയെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ കൂടാത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പലതവണ ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതായും ഇതുസംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കയ്യിലുണ്ടെന്നും സ്വപ്‌ന ആരോപിച്ചു. കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളെല്ലാം സ്വപ്‌ന വിശദമാക്കുന്നത്.
Comments