ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നിയമ നടപടി കർശനമാക്കുന്നു. ബിഹാറിൽ ഇതുവരെ എഴുന്നൂറോളം പേരെയും ഉത്തർപ്രദേശിൽ 260 ഉം പെരെ അറസ്റ്റ് ചെയ്തു. ബിഹാറിലുൾപ്പടെ ആസൂത്രിത അക്രമമാണ് നടന്നതെന്നാണ് നിഗമനം.
ബിഹാറിൽ 25 എഫ്‌ഐആറുകളാണ് പോലീസ് ഇന്നലെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനിടെ സംഘർഷം ഉണ്ടാക്കിയ 250-ഓളം പേരും ശനിയാഴ്ച അറസ്റ്റിലായി. പൊതുമുതൽ നശിപ്പിക്കുകയും വാഹനങ്ങൾ ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആകെ 138 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തുവെന്നും 718 കലാപകാരികൾ അറസ്റ്റിലായെന്നും ബിഹാർ പോലീസ് കൂട്ടിച്ചേർത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. പൊതുമുതൽ നശിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഗ്നിപഥിനെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. ജന്തർമന്ദറിലാണ് കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം നടക്കുക.
Comments