ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കുപ്‌വാരയിൽ ഷൗകത്ത് അഹമ്മദ് ഷെയ്ഖ് എന്ന ഭീകരന്റെ ഒളിസങ്കേതത്തിലെത്തിയ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താന്റെ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനാണ്. ഷൗക്കത്തും ഏറ്റുമുട്ടലിനിടെ വധിക്കപ്പെട്ടു.
ഇതിനിടെ പുൽവാമയിലെ ഛാട്ട്‌പോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചു. ഞായറാഴ്ച രാത്രി മുതലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഞായറാഴ്ച കുൽഗാമിലെ ദംഹൽ ഹഞ്ചിപോറയിൽ പോലീസ് നടത്തിയ തിരച്ചിലിനിടെ ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. തുടർന്ന് രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. കുൽഗാം സ്വദേശിയായ സാക്കിർ പഡാർ, ശ്രീനഗർ സ്വദേശിയായ ഹാരിഷ് ഷാരിഫ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് അറിയിച്ചു. സാക്കിർ ജെയ്‌ഷെ ഭീകരനും ഹാരിസ് ലഷ്‌കർ ഭീകരനുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ആറ് ഭീകരരും വധിക്കപ്പെട്ടിരിക്കുന്നത്. നാല് പേർ കുപ് വാരയിലും രണ്ട് പേർ കുൽഗാമിലും ഒരാൾ പുൽവാമയിലും കൊല്ലപ്പെട്ടു.
Comments