ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.കൊലയാളി സംഘത്തിലെ പ്രധാനികളായ പ്രിയവ്രത് ഫൗജി (26), കാശിഷ് (24) എന്നിവരാണ് അറസ്റ്റിലായത്.ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാ സംഘത്തിലെ അംഗമാണ് പ്രിയവ്രത് ഫൗജി .രാംകരൻ സംഘത്തിലെ പ്രധാന ഷാർപ്പ് ഷൂട്ടറായിരുന്നു ഇയാൾ.കൊലപാതകത്തിന് കാരണമായ വെടിവെപ്പിന്റെ മുഖ്യ ആസുത്രകനാണ് പ്രിയവ്രത് . കാശിഷ് 2021ലെ കൊലപാതക കേസിൽ പ്രതിയാണ്. തുടർന്ന് മൂസെവാലയുടെ കൊലപാതക സംഘത്തിൽ അംഗമാവുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് വെടിയുതിർത്ത ആറ് പേരെയും, പ്രതികൾ സഞ്ചരിച്ച കാർ, ഉപയോഗിച്ച തോക്ക് എന്നിവയും തിരിച്ചറഞ്ഞതായി പോലീസ് വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്നത് അറസ്റ്റിലായ കാശിഷാണ് .പ്രതികളെല്ലാം തോക്കുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
മറ്റൊരു ഷാർപ് ഷൂട്ടറായ സന്തോഷ് ജാദവിനെ പൂനെ പോലീസ് ജൂൺ 18 ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 13 അനധികൃത തോക്കുകളും എട്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.കഴിഞ്ഞ മാസം സിദ്ധുവും സുഹൃത്തുക്കളും കാറിൽ സഞ്ചരിക്കവെയാണ് അജ്ഞാതസംഘം ഇവർക്ക് നേരെ വെടിയുതിർത്തത്.സിദ്ധു ഉൾപ്പെടെ മൂന്ന് പേർക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധുവിനെ രക്ഷിക്കാൻ സാധിച്ചില്ല.
Comments