മുംബൈ; മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ഇന്നലെ രാജിസന്നദ്ധത അറിയിച്ച ഉദ്ധവ് താക്കറെ കൂടുതൽ സമ്മർദ്ദത്തിലായി. ഉദ്ധവിന്റെ രാജി ഇന്ന് ഉണ്ടായേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
സാവന്ത് വാഡി എംഎൽഎ ദീപക് കേശാകർ, ചെമ്പൂർ എംഎൽഎ മാംഗേഷ് കുദാൽക്കർ, ദാദർ എംഎൽഎ സദ സർവാങ്കർ, യോഗേഷ് കദം, ഗോപാൽ ദാൽവി എന്നിവരാണ് ഷിൻഡെ പക്ഷത്തോട് ഒപ്പം ചേരാൻ ഗുവാഹത്തിയിലേക്ക് തിരിച്ചത്. ഇവർക്കൊപ്പം സ്വതന്ത്ര എംഎൽഎമാരായ ചന്ദ്രകാന്ത് പാട്ടീൽ മഞ്ചുള ഗാവിത് എന്നിവരും ഷിൻഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഷിൻഡെയ്‌ക്കൊപ്പം പോയ ഒരു എംഎൽഎ തിരിച്ചെത്തിയെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ അവകാശവാദത്തിനിടെയാണ് മൂന്ന് എംഎൽഎമാർ കൂടി വിമതപക്ഷത്തേക്ക് പോയിരിക്കുന്നത്. നിലവിൽ പാർട്ടിയിലെ മൂന്നിൽ രണ്ട് എംഎൽഎമാർ തങ്ങളോടൊപ്പം ആണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ അവകാശവാദം. ഭരത് ഗൊഗാവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുത്ത് ഡെപ്യൂട്ടി സ്പീക്കർക്ക് ഇവർ കത്ത് നൽകുകയും ചെയ്തിരുന്നു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാസാക്കിയ പ്രമേയം അസാധുവാകുമെന്നും 55 എംഎൽഎമാരിൽ 16 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഡെപ്യൂട്ടി സ്പീക്കർ നഗഹരി ജിർവാളിന് നൽകിയ കത്തിൽ ഷിൻഡെ പറഞ്ഞു.
കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയതിനെ തുടർന്നുളള അസ്വാരസ്യങ്ങളാണ് ശിവസേനയെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ശിവസേന മുന്നോട്ടുവെയ്‌ക്കുന്ന ഹിന്ദുത്വ വാദം ഈ സഖ്യത്തിന്റെ ഭാഗമായി നിന്ന് ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നും ബാൽ താക്കറെയുടെ ആദർശങ്ങളിൽ വെളളം ചേർക്കുന്ന സമീപനമാണ് ഉദ്ധവ് താക്കറെ ചെയ്യുന്നതെന്നുമാണ് ഏക്‌നാഥ് ഷിൻഡെ ആരോപിക്കുന്നത്.
Comments