ലഖ്നൗ: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന റോഹിംഗ്യൻ സംഘങ്ങൾ ഉത്തർ പ്രദേശിൽ തമ്പടിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സുപ്രധാന മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കി. മീററ്റ്, അലിഗഢ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ ഇവർ ഗൂഢപ്രവർത്തനങ്ങൾ ശക്തമാക്കിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന മേഖലകളിൽ നിന്നായി 16 റോഹിംഗ്യൻ വംശജരെ സുരക്ഷാ ഏജൻസികൾ പിടികൂടിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഉന്നാവ്, നോയിഡ, അലിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സഹാറൺപൂരിലും ഗാസിയാബാദിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു.
ബംഗ്ലാദേശ് അതിർത്തി വഴിയാണ് റോഹിംഗ്യകൾ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നത്. കഴിഞ്ഞയാഴ്ച, ഇത്തരത്തിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഒരു സംഘം അലിഗഢിൽ പിടിയിലായിരുന്നു. പിടിയിലായ മുഹമ്മദ് റഫീഖിനും മുഹമ്മദ് അമീനും സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്.
ഇതിനെ തുടർന്ന് മീററ്റിൽ നടന്ന പരിശോധനയിൽ നാല് റോഹിംഗ്യൻ വംശജർ കൂടി പിടിയിലായിരുന്നു. ഇതിന് പിന്നിൽ അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് സംഘമാണെന്ന് ഉത്തർ പ്രദേശ് പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും പാസ്പോർട്ടുകളും റോഹിംഗ്യൻ കടന്നുകയറ്റക്കാർക്ക് നിർമ്മിച്ച് നൽകിയ സംഘവും പിന്നീട് വലയിലായിരുന്നു.
Comments