വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേർക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി എന്തു കൊണ്ട് അമേഠിയിൽ പരാജയപ്പെട്ടു എന്ന ചോദ്യത്തിന് രാഷ്‌ട്രീയ നിരീക്ഷകർ വിവിധ വേദികളിൽ നടത്തിയ പ്രതികരണങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ. 1980 മുതൽ നെഹ്രു കുടുംബത്തിന്റെ ഉരുക്ക് കോട്ടയായിരുന്ന അമേഠിയിൽ രാഹുൽ പരാജയപ്പെടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്, സ്മൃതി ഇറാനി എന്ന ബിജെപി നേതാവിന്റെ അമേഠിയിലെ പ്രവർത്തനങ്ങൾ തന്നെയാണ്.
കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കണ്ടത്. ഗ്രാമീണ ജനതയുമായി രാഹുൽ പുലർത്തിയിരുന്ന അകലം, ദേശീയ തലത്തിൽ നരേന്ദ്ര മോദി സർക്കാർ നിലവിൽ വരണമെന്ന ജനങ്ങളുടെ പൊതുവികാരം എന്നിവയും രാഹുലിന്റെ പരാജയത്തിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട ശേഷം, അമേഠി മണ്ഡലം കേന്ദ്രീകരിച്ച് കേന്ദ്ര മന്ത്രിയായിരുന്ന സ്മൃതി ഇറാനി മികച്ച പ്രകടനം കാഴ്ചവെച്ചു. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ എല്ലാം തന്നെ സ്മൃതി ഇറാനി മുൻകൈ എടുത്ത് അമേഠിയിൽ നടപ്പിലാക്കി. തുടർന്ന് 55,120 വോട്ടുകൾക്ക് 2019ൽ സ്മൃതി ഇറാനി വിജയിക്കുകയായിരുന്നു.
ഹൈവേകളും നഗര മേഖലകളും രാഹുൽ വല്ലപ്പോഴും സന്ദർശിച്ച് മടങ്ങിയപ്പോൾ, സദാസമയവും നഗര- ഗ്രാമ ഭേദമില്ലാതെ സ്മൃതി ഇറാനി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു. ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൃത്യമായി ജനസമ്പർക്കങ്ങളിലൂടെ മനസ്സിലാക്കിയ സ്മൃതി ഇറാനി, കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ അവ പരിഹരിക്കാൻ ഒപ്പം നിന്നു. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ദേശീയ തലത്തിൽ ചർച്ചയാക്കിയ സ്മൃതി ഇറാനി, തന്നാൽ ആവുന്ന വിധം അവയെ അഭിമുഖീകരിച്ചു.
പ്രചാരണത്തിന്റെ സമയത്ത് മണ്ഡലത്തിലെത്തിയ പ്രിയങ്ക വാദ്രയ്‌ക്കും അമേഠിയുടെ സ്പന്ദനം അറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചില്ല. ഇന്ദിരയുടെ മൂക്കും കൈവീശലും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്ന് പിൽക്കാലത്ത് വോട്ടർമാർ പരസ്യമായി അഭിപ്രായ സർവേകളിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ പരാജയവും ബിജെപിയുടെ തിളക്കമാർന്ന പ്രഭാവവും അമേഠിയിലെ വോട്ടർമാരിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ചർച്ചയായി. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിലെ ഒറ്റ സീറ്റും നേടാൻ കോൺഗ്രസിന് സാധിച്ചില്ല. അഞ്ചിൽ നാല് സീറ്റുകളും ബിജെപി നേടിയപ്പോൾ ഒരു സീറ്റ് ലഭിച്ചത് സമാജ് വാദി പാർട്ടിക്കാണ്. 2012 നിയമസഭാ തിരഞ്ഞെടുപ്പിൽ, അമേഠിയിലെ ജഗദീശ്പൂർ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
എല്ലാത്തിലും ഉപരിയായി, നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ മണ്ഡലത്തിലെ ഓരോ വോട്ടറിലും സ്മൃതി ഇറാനിയിലൂടെ എത്തിക്കാൻ ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനത്തിന് സാധിച്ചു. ഗ്രാമഗ്രാമന്തരങ്ങളിലെ ആർ എസ് എസ് സംവിധാനവും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ, അമേഠിയിലെ രാഷ്‌ട്രീയ മനസ്സും രാഹുലിനെ കൈവിടുകയായിരുന്നു.
ഈ സാഹചര്യത്തിൽ, വയനാട്ടിൽക്കൂടി മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം കോൺഗ്രസിന്റെ അപമാനഭാരം ലഘൂകരിച്ചു. ലീഗിന്റെ പ്രവർത്തനങ്ങളുടെ കൂടി അടിസ്ഥാനത്തിൽ രാഹുൽ വയനാട്ടിൽ ജയിച്ചത് കോൺഗ്രസിനെ സമ്പൂർണ്ണമായ നാണക്കേടിൽ നിന്ന് ഒരു പരിധി വരെ രക്ഷിക്കുകയായിരുന്നു. എന്നാൽ, അമേഠിയോട് തുടർന്ന അതേ അവഗണന തന്നെയാണ് നിലവിൽ വയനാടിനോടും രാഹുൽ തുടരുന്നത്. മറ്റൊരു സ്മൃതി ഇറാനിയുടെ വരവിനായി പ്രാർത്ഥിക്കുകയല്ലാതെ, വികസനം അന്യമായ വയനാടിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്.
Comments