കോഴിക്കോട്: ബാലുശ്ശേരിയിൽ എസ്ഡിപിഐയുടെ ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. പാലോളി മുക്ക് സ്വദേശി സുബൈർ കുരുടമ്പത്ത് ആണ് കസ്റ്റഡിയിൽ ആയത്. ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
സംഭവത്തിൽ 30 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും സിപിഎം അനുഭാവിയും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ സംഘം ചേർന്ന് മർദ്ദിച്ചത്. 30 ലീഗ്-എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയാണ് ജിഷ്ണുവിനെ സംഘത്തിന്റെ പക്കൽ നിന്നും രക്ഷിച്ചത്.
എന്നാൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫിന്റെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ജിഷ്ണുവിനെ പോലീസ് സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീടാണ് ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവ സമയം ജിഷ്ണുവിന്റെ പക്കൽ വടിവാൾ ഉണ്ടായിരുന്നു. ഫ്‌ളക്‌സുകൾ വ്യാപകമായി നശിപ്പിച്ചെന്നും, ചോദ്യം ചെയ്തപ്പോൾ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നുമായിരുന്നു നജാഫ് പോലീസിന് കൊടുത്തിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Comments