വയനാട് : ടി സിദ്ദീഖ് എം എൽ എ യുടെ ഗൺമാന് സസ്‌പെൻഷൻ. ഗൺമാൻ കെ വി സ്മിബിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് നടപടി. എം എൽ എയുടെ സംരക്ഷണത്തിനാണ് ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്.എന്നാൽ സമക്കാർക്കൊപ്പം ചേർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി സ്വീകരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പോലീസ് നടപടിയെടുത്തത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ ഉൾപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ കെ ആർ അവിഷിത്തിനെ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കി ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെയാണ് ടി സിദ്ദീഖ് എം എൽ എ യുടെ ഗൺമാനെതിരെയും നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് റാലിക്ക് പിന്നാലെ ദേശാഭിമാനി ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ പോലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്.
ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.’അക്രമം എന്തിനെന്ന് നേതാക്കൾ വ്യക്തമാക്കണം .എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണ് ചെയ്യുകയെന്നും ‘ അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments