ലക്‌നൗ: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശുഭാപ്തി വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാംപൂർ, അസംഗഢ് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം മികച്ച സന്ദേശമാണ് നൽകുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
2024ൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നൽകുന്നതാണ് ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുപിയുടെ ഇരട്ട എൻജിൻ സർക്കാരിൽ ജനങ്ങൾ പരിപൂർണ വിശ്വാസം പ്രകടിപ്പിച്ചു. കുടുംബവാദികൾക്കും വർഗീയവാദികൾക്കും ശക്തമായ സന്ദേശം ജനങ്ങൾ നൽകിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലെ രാംപൂർ, അസംഗഢ് എന്നിവിടങ്ങളിലും പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിലുമാണ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാംപൂർ, അസംഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്പിയുടെ കുത്തക സീറ്റായ ഇരുമണ്ഡലങ്ങളിലും ചരിത്ര വിജയമാണ് ബിജെപി നേടിയത്.
രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ലോധി സമാജ് വാദി പാർട്ടിയുടെ അസിം രാജയെ പരാജയപ്പെടുത്തിയപ്പോൾ അസംഗഡ് മണ്ഡലത്തിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവയും വിജയിച്ചു.
അസംഗഡ്, രാംപൂർ സീറ്റുകളിൽ നിന്നും എസ്പി നേതാക്കളായ അഖിലേഷ് യാദവ്, അസം ഖാൻ എന്നിവർ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അസംഗഡിലെയും രാംപൂരിലെയും ഉപതെരഞ്ഞെടുപ്പ് വിജയം ചരിത്രത്തിലിടം നേടുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments