മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് എംഎൻഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രാജ് താക്കറെയുമായി രണ്ടു തവണ ഷിൻഡെ ഫോണിൽ സംസാരിച്ചതായാണ് വിവരം. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ അദ്ദേഹം രാജ് താക്കറെയെ ബോധ്യപ്പെടുത്തി. ശിവസേനയും ഷിൻഡെയുമായുളള തർക്കം തുടരുന്നതിനിടെ രാജ് താക്കറെയുമായുളള ചർച്ചകൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഹാരാഷ്‌ട്ര നവനിർമാൺ സേനയ്‌ക്ക് ഒരംഗമേ നിയമസഭയിൽ ഉളളൂ. എന്നാൽ ഉദ്ധവുമായി കലഹിച്ച ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയുമായുളള സൗഹൃദം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ സമീപകാലത്ത് മാറ്റങ്ങൾക്ക് വഴിവെക്കുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2006 ലാണ് രാജ് താക്കറെ ശിവസേനയിൽ നിന്ന് മാറി സ്വന്തം പാർട്ടി രൂപീകരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാജ് താക്കറെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളും ഷിൻഡെ അന്വേഷിച്ചതായി എംഎൻഎസ് വൃത്തങ്ങൾ പറഞ്ഞു.
ബോംബ് സ്‌ഫോടനങ്ങളിലൂടെ നിരപരാധികളായ മുംബൈക്കാരെ കൊന്ന ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ പിന്തുണയ്‌ക്കാൻ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് കഴിയുന്നതെന്ന് ഷിൻഡെ ചോദിച്ചിരുന്നു. ഹിന്ദുത്വം എന്ന ആശയത്തിന് വേണ്ടി മരിക്കേണ്ടി വന്നാലും അത് ദൈവകൽപിതമായി കരുതുമെന്നും ഷിൻഡെ പ്രതികരിച്ചിരുന്നു.
നിലവിൽ മഹാരാഷ്‌ട്ര നിയമസഭയിൽ ശിവസേനയ്‌ക്ക് 55 എംഎൽഎമാരാണ് ഉളളത്. എൻസിപി 53, കോൺഗ്രസ് 44 എന്നിങ്ങനെയാണ് അംഗസംഖ്യ. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 106 എംഎൽഎമാരുളള ബിജെപിയാണ്.
Comments