ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കൊലപാതകം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണെന്ന് ബിജെപി ആരോപിച്ചു. ക്രമസമാധാന പാലനത്തിൽ പരാജയപ്പെട്ട മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജി വെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, സംഭവം ദു:ഖകരവും അപമാനകരവുമാണ് എന്നാണ് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. ജനങ്ങൾ പരിഭ്രാന്തരാണ്. പ്രധാനമന്ത്രിയും അമിത് ഷായും രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
ഗെഹ്ലോട്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. രാജസ്ഥാനിൽ നടക്കുന്ന കാര്യങ്ങൾക്ക് പ്രധാനമന്ത്രിയും അമിത് ഷായുമാണ് ഉത്തരവാദികൾ എങ്കിൽ ഗെഹ്ലോട്ട് രാജിവെച്ച് വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വക്താവ് തജീന്ദർ സിംഗ് ബഗ്ഗ അഭിപ്രായപ്പെട്ടു. അശോക് ഗെഹ്ലോട്ടിനെ പരാജിതനായ മുഖ്യമന്ത്രി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഹിന്ദു യുവാവിന്റെ കൊലപാതകത്തെ ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ എന്നാണ് ബിജെപി നേതാവ് ഷെഹ്സാദ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ മുസ്ലീം പ്രീണന നയത്തിന്റെ ഫലമാണ് നിഷ്ഠൂരമായ കൊലപാതകം എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലും കോൺഗ്രസ് മതമൗലികവാദികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഷെഹ്സാദ് ട്വീറ്റ് ചെയ്തു.
രാജസ്ഥാൻ മുഖ്യമന്ത്രി ഇനിയെങ്കിലും പ്രീണന രാഷ്‌ട്രീയം ഉപേക്ഷിച്ച് ക്രമസമാധാനം ഉറപ്പ് വരുത്താൻ ശ്രമിക്കണമെന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ ആവശ്യപ്പെട്ടു. മുൻപ് രാജ്യത്തെ സമാധാനപരമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാൻ. ഇന്ന്, അവിടെ ഒന്നിന് പിറകെ ഒന്നായി കലാപങ്ങൾ നടക്കുകയാണ്. മൃഗീയമായ കൊലപാതകം നടത്തിയ ശേഷം അക്രമികൾ ധൈര്യപൂർവ്വം അതിന്റെ വീഡിയോ പ്രചരിപ്പിക്കണമെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം എത്രത്തോളം തകർന്നിരിക്കുകയാണെന്ന് ഊഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഗോസ് എന്നിവരാണ് അറസ്റ്റിലായത്.
Comments