ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. അബുദാബിയിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയിൽ ഏറെ ആഴത്തിലും വിശാലതയിലും ഊന്നിയുള്ള ബന്ധമാണ് അറബ് നാടുമായി ഇന്ത്യയ്‌ക്കുള്ളതെന്നും എല്ലാ മേഖലയിലേയും പങ്കാളിത്തം കൂടുതൽ തന്ത്രപരവും ശക്തവുമായി തുടരുമെന്നും ഇരുഭരണാധികാരികളും പരസ്പരം ഉറപ്പുനൽകി.
ജർമ്മനിയിൽ നിന്നുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശി ക്കാൻ തീരുമാനിച്ചത്. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി യിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെർച്വൽ സമ്മേളനത്തിലെ തീരുമാനങ്ങൾ അതിവേഗം നടപ്പാക്കുന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്. പ്രതിരോധ രംഗത്തും സുരക്ഷാ കാര്യത്തിലും വാണിജ്യ-നിക്ഷേപ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയങ്ങളും കർമ്മപദ്ധതികളും തീരുമാനിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2019 ആഗസ്റ്റ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി യുഎഇ സന്ദർശിച്ചത്. കൊറോണ കാലത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. സമീപകാലത്ത് അറബ് മേഖലയെ പ്രവാചക വിഷയത്തിൽ ഇന്ത്യയിൽ നിന്ന് അകറ്റാമെന്ന് കരുതിയവർക്കുളള മറുപടി കൂടിയായി പ്രധാനമന്ത്രിയുടെ സന്ദർശനം . മതപരമായ ഒരു വിഷയവും പരാമർശിക്കാതെ തികച്ചും ഔപചാരിക വിഷയത്തിൽ ഊന്നിയുള്ള ഹൃസ്വസന്ദർശനം മാത്രമായിരുന്നു നടന്നത്. ഇരുനേതാക്കളുടേയും കൂടിക്കാഴ്ച വിദേശകാര്യവാണിജ്യ പ്രതിരോധ നയത്തിൽ ഊന്നിമാത്രം നടന്നത് ഇന്ത്യയുടെ നയതന്ത്രവിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Comments