മുംബൈ : മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നാടകങ്ങൾ ക്ലൈമാക്‌സിലേക്ക്. നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ ഹർജിയിൽ വാദം സുപ്രീം കോടതിയിൽ തുടരുന്നു. മഹാരാഷ്രയിൽ ഉദ്ധവ് താക്കറെയുടെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരുന്നു. രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എന്നാൽ ഇതിനെതിരെ ഉദ്ധവ് പക്ഷം ഹർജി നൽകുകയായിരുന്നു.
വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഗവർണർക്ക് മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്ന് ഉദ്ധവ് സർക്കാർ വാദിച്ചു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ പ്രത്യേക സമയമുണ്ടോയെന്ന് കോടതി ചോദിച്ചു. എംഎൽഎ മാരെ അയോഗ്യരാക്കുന്നതും വിശ്വാസ വോട്ടെടുപ്പും തമ്മിൽ എന്താണ് ബന്ധം എന്നാണ് കോടതി ചോദിച്ചത്. വിശ്വാസ വോട്ടെടുപ്പ് സാധ്യമാകുമോയെന്ന് തങ്ങൾ തീരുമാനിച്ചോളാമെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ വിശ്വാസ വോട്ടെടുപ്പ് സാധ്യമാകില്ലെന്നാണ് താക്കറെയുടെ പക്ഷം പറയുന്നത്. അഭിഭാഷകനായ മനു അഭിഷേകാണ് ശിവസേനയ്‌ക്ക് വേദി ഹാജരായത്. രണ്ട് എൻസിപി എംഎൽഎമാർ കൊറോണ ചികിത്സയിലാണ്. ഒരു കോൺഗ്രസ് എംഎൽഎ വിദേശത്താണ്. അതിനാൽ ഈ സമയം ഉചിതമല്ലെന്നും ഉദ്ധവ് പക്ഷം പറയുന്നു. നാളെ വോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ ലോകം ഇടിഞ്ഞ് വീഴാനൊന്നും പോകുന്നില്ലെന്നും ഉദ്ധവ് പക്ഷം വാദിച്ചു.
എന്നാൽ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. താക്കറെ വിഭാഗം പ്രതീക്ഷയറ്റ ന്യൂനപക്ഷമാണെന്നാണ് ഏക്‌നാഥ് ഷിൻഡെ പക്ഷം കോടതിയിൽ പറഞ്ഞത്. സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതിയും ചോദിച്ചു. ഹർജിയിൽ വാദം തുടരുകയാണ്.
അതേസമയം ഏക്‌നാഥ് ഷിൻഡെയും മറ്റ് എംഎൽഎമാരും ഗുവാഹത്തിയിൽ നിന്നും തിരിച്ചിട്ടുണ്ട്. നാളെ അവർ മുംബൈയിൽ എത്തും. തുടർന്ന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നാണ് വിവരം. ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണയറിയിച്ചുകൊണ്ട് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.
Comments