ദിസ്പൂർ : അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേർ മരിച്ചു. 31.54 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.മൂന്ന് മാസത്തിനുള്ളിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 151 ആയി.
കച്ചാർ, ചിരാംഗ് ജില്ലകളിൽ 2 ബാർപേട്ട, ബിശ്വനാഥ്, ദരാംഗ്, ധേമാജി, ഗോലാഘട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, ലഖിംപൂർ, നാഗോൺ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്കത്തിൽ ആയിരത്തോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി .റോഡുകൾ, പാലങ്ങൾ, ജലസേചന കനാലുകൾ എന്നിവയ്‌ക്കും കേടുപാടുകൾ സംഭവിച്ചു. 31 ലക്ഷത്തിൽ അധികം ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശങ്ങളിൽ പകർച്ച പനി പടർന്ന് പിടിക്കുകയാണ്. ബജാലി, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഉണ്ടാവുന്നത്.
ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും, 91,349 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി . വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കരസേന , ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന,അസം പോലീസ് ഫയർ ആൻഡ് എമർജൻസി സർവ്വീസസ്,സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവരെ വേഗത്തിൽ പുറത്തെത്തിക്കാനാണ് സംഘം ശ്രമിക്കുന്നത്.
പ്രളയം ബാധിച്ച് പത്താം ദിവസം പിന്നിടുമ്പോഴും അസം നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ് . കച്ചാറിൽ 14.31 ലക്ഷം ,സിൽച്ചാറിൽ 7,25,306 ,നാഗോൺ 5.20 ലക്ഷം,ബാർപേട്ടയിലെ 5.49 ലക്ഷം എന്നിങ്ങനെയാണ് വെള്ളപ്പൊക്ക ബാധിതരുടെ കണക്കുകൾ. 22 ജില്ലകളിലായി 560 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3,12,085 ഓളം പേരാണ് വിവിധ ക്യാമ്പുകളിലായി നിലവിൽ കഴിയുന്നത്.















