മുംബൈ: മഹാരാഷ്‌ട്ര നവനിർമാണ സേന തലവൻ രാജ് താക്കറെയ്‌ക്ക് മന്ത്രിസഭയിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രാജ് താക്കറെയുടെ എംഎൻഎസിന് രണ്ട് മന്ത്രിസഭാ സീറ്റുകളാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ തലവൻ രാജ് താക്കറെയും ഇത് സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻഡെയുടെ വാഗ്ദാനമുണ്ടായത്. ശിവസേന സ്ഥാപകൻ ബാലാ സാഹിബ് താക്കറെയുടെ പാരമ്പര്യത്തെ അനുഗമിക്കുന്നവരും ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രയത്‌നിക്കുന്നവരുമാണ് ഇരുനേതാക്കളും.
ഇതിനിടെ ശിവസേനയിലെ ഷിൻഡെപക്ഷത്തെ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യണമെന്ന ഉദ്ധവ് താക്കറെയുടെ ഹർജി സുപ്രീം കോടതി തള്ളി. മുൻ മുഖ്യമന്ത്രി ഉദ്ധവിന് കനത്ത തിരിച്ചടി ലഭിച്ച കോടതി വിധി വന്നതിന് മണിക്കൂറുകൾക്കകമാണ് എംഎൻഎസിന് സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.
കോൺഗ്രസ്-ശിവസേന-എൻസിപി നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ നിലപാട് കടുപ്പിച്ചപ്പോൾ, ഉച്ചഭാഷിണി നിരോധനത്തിനായി ഉദ്ധവ് സർക്കാരിനെതിരെ രാജ് താക്കറെയും രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവിൽ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോൾ രാജ് താക്കറെ അഭിനന്ദനമറിയിക്കുകയും ചെയ്തു. ഈശ്വരാനുഗ്രഹത്താൽ നിങ്ങൾക്ക് അവസരം ലഭിച്ചു, മികച്ച പ്രകടനത്തിലൂടെ നിങ്ങളത് തെളിയിക്കണമെന്ന് രാജ് താക്കറെ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
Comments