മുംബൈ; മഹാരാഷ്‌ട്രയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നീക്കങ്ങൾ സജീവമാക്കി ശിവസേന- ബിജെപി സഖ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എം എൽ എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ബിജെപി എം എൽ എമാരും പരസ്പരം കൂടിക്കാഴ്ച നടത്തി. സ്പീക്കർ തിരഞ്ഞെടുപ്പിൽ സഖ്യസ്ഥാനാർത്ഥി രാഹുൽ നർവേകറുടെ വിജയം ഇരു നേതാക്കളും വിലയിരുത്തി. 107നെതിരെ 164 പേരുടെ പിന്തുണയോടെയാണ് നർവേകർ വിജയിച്ചത്.
അതേസമയം, ഉദ്ധവ് താക്കറെക്കെതിരായ നീക്കം കടുപ്പിക്കാനാണ് ഷിൻഡെ പക്ഷത്തിന്റെ നീക്കം. ഭൂരിപക്ഷം എം എൽ എമാരുടെ പിന്തുണ ഉറപ്പിച്ചതോടെ, തങ്ങളാണ് യഥാർത്ഥ ശിവസേന എന്ന് ഷിൻഡെ പക്ഷം അവകാശപ്പെടുന്നുണ്ട്. ഇതോടെ, ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നം, പാർട്ടി ഓഫീസുകൾ, ശിവസേന ഭവൻ എന്നിവയ്‌ക്ക് മേലുള്ള നിയന്ത്രണം കോടതി കയറുമെന്ന് ഉറപ്പായി.
അതേസമയം കൂടുതൽ അംഗങ്ങൾ ബിജെപിയിൽ ആയിരുന്നിട്ടും തന്നെ മുഖ്യമന്ത്രിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ഏകനാഥ് ഷിൻഡെ നന്ദി പറഞ്ഞു. ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി തങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്‌ട്രയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിലവിലെ ബിജെപി- ശിവസേന സഖ്യസർക്കാരിന് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Comments