തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്താവനയുടെ വീഡിയോ ഉൾപ്പെടെ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിവാദ പ്രസംഗം നടത്തിയതിലൂടെ മന്ത്രി ഭരണഘടനയെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത് എന്ന് രാജ്ഭവൻ അറിയിച്ചു. ഈ വിഷയം ഗൗരവത്തോടെ കാണുന്നു. ഭരണഘടനയെ ലംഘിച്ചതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. പ്രസംഗം കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഗൗരവതരമെങ്കിൽ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകും.
വീഡിയോ പരിശോധിച്ച ശേഷം സജി ചെറിയാനോട് രാജി ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. സജി ചെറിയാന്റെ രാജി മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകീട്ട് മാദ്ധ്യമങ്ങളെ കാണും.
മല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പരാമർശം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
Comments