മുംബൈ: തന്റെ സർക്കാരിനെ മുന്നോട്ട് നയിക്കുന്നത് ഹിന്ദുത്വമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വീരസവർക്കറും ബാൽ താക്കറെയുമാണ് തങ്ങളുടെ മാർഗദീപങ്ങൾ. തന്റെ സർക്കാർ എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തുമെന്നും വികസനമായിരിക്കും മുഖ്യ അജണ്ടയെന്നും ഷിൻഡെ വ്യക്തമാക്കി.
വീരസവർക്കർ സ്മൃതിമണ്ഡപം ഏകനാഥ് ഷിൻഡെ സന്ദർശിച്ചു. ഞാൻ ഇവിടെ എത്തിയത് വീരസവർക്കർക്ക് ആദരം അർപ്പിക്കാനാണ്. ഞങ്ങളുടെ സർക്കാർ ഹിന്ദുത്വ ആദർശത്തിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. ഇത് വീരസവർക്കറുടെയും ബാൽ താക്കറെയുടെയും ഹിന്ദുത്വമാണ്. ഈ സർക്കാർ സാധാരണക്കാരന്റെ സർക്കാരാണ്. ആരെയും അവഹേളിക്കാത്ത ആദർശമാണ് തങ്ങളുടേതെന്നും ഷിൻഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ മികച്ച വിജയമാണ് മഹാരാഷ്‌ട്രയിൽ ഷിൻഡെ സർക്കാർ നേടിയത്. 164 വോട്ടുകൾ നേടിയാണ് സർക്കാർ ഭരണം ഉറപ്പിച്ചത്. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വിശ്വാസ വോട്ടെടുപ്പിന് മുൻപ് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം വിജയം നേടിയിരുന്നു.
വിശ്വാസ വോട്ടെടുപ്പിലെ വൻ വിജയത്തെ തുടർന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സ്വന്തം മണ്ഡലമായ നാഗ്പൂരിൽ ഇന്ന് റോഡ് ഷോ നടത്തി. റോഡ് ഷോയിൽ ബിജെപി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. നഗരത്തിൽ വൻ സ്വീകരണം ഒരുക്കിയ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Comments